ബംഗളൂരു: കൊറിയൻ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ. മുഹമ്മദ് അഫാൻ ആണ് അറസ്റ്റിലായത്.
വിമാനത്താവളത്തിൽ ടിക്കറ്റും ലഗേജും പരിശോധിക്കുന്നതിനിടെ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കൊറിയൻ വിനോദസഞ്ചാരി കിം സംഗ് ക്യുംഗ് പരാതിയിൽ പറയുന്നത്.
ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ യുവതിയോട് ലഗേജ് പരിശോധന നടത്തണം എന്നാവശ്യപ്പെട്ടാണ് വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദ് സമീപിച്ചത്. ചെക്ക്-ഇൻ ലഗേജിൽനിന്നു ബീപ്പ് ശബ്ദം കേൾക്കുന്നു എന്നായിരുന്നു അഹമ്മദ് പറഞ്ഞത്.
വിശദമായ പരിശോധന യുവതിയുടെ വിമാനം വൈകിപ്പിക്കുമെന്നും പകരം വ്യക്തി പരിശോധന നടത്താമെന്നും അഹമ്മദ് നിർദേശിച്ചു. തുടർന്ന്, യുവതിയെ വാഷ്റൂമിനടുത്തേക്കു കൊണ്ടുപോയി. അവിടെവച്ച് അനുവാദമില്ലാതെ ശരീരത്തിൽ പലതവണ സ്പർശിച്ചു. പിന്നീട് പിന്നിൽനിന്ന് ആലിംഗനം ചെയ്തതായും യുവതി പറയുന്നു.
എതിർത്തപ്പോൾ യുവാവ് നന്ദി പറഞ്ഞതിന് ശേഷം നടന്നുപോയെന്നും ഇവർ പരാതിയിൽ പറയുന്നു. ഇതേക്കുറിച്ചു സുരക്ഷാജീവനക്കാരോടു യുവതി പരാതിപ്പെട്ടു. തുടർന്ന് ഇവർ മുഹമ്മദ് അഫാനെ കസ്റ്റഡിയിലെടുത്ത് പോലീസിനു കൈമാറുകയായിരുന്നു.